Tuesday, November 12, 2013

പുതപ്പ്

കുറെ നാളായിട്ട്
തിരയുകയാണ്
ആ പുതപ്പ്

ഇരുട്ട് ഭയന്ന് ചുരുളുമ്പൊഴും
വെളിച്ചക്കുത്തേറ്റു വലിയുമ്പൊഴും
പെരുമ്പറക്കാറ്റില്‍ കാതടയ്ക്കുമ്പൊഴും
ചോരക്കനവുകളില്‍ വഴുക്കിവീഴുമ്പൊഴും

കാലം തെറ്റിയ മഴയില്‍
കുതിര്‍ന്നു വിറച്ചപ്പൊഴും
പ്രണയം പോലെ ശൈത്യം
തൊലിതുളച്ചിറങ്ങിയപ്പൊഴും

അസ്ഥിപ്പുറത്തൊരു സ്നേഹക്കടല്‍
വേലിയേറിയിറങ്ങിയപ്പൊഴും
വലിഞ്ഞു പൊട്ടിയ ഞരമ്പിന്‍മേലൊരു
കാമപ്പക്ഷി കുറുകിയപ്പൊഴും

എന്‍റെയെന്റെയെന്ന
ചുടുവീര്‍പ്പോടെ
പരസ്പരം
പുതപ്പിച്ചിരുന്നത്

എവിടെപ്പോയത്?

Friday, November 1, 2013

നുറുങ്ങുകള്‍

നഗ്നത
ഉടല്‍
പറിച്ചൂരിയെരിഞ്ഞു
നഗ്നമായ്‌
നില്പാണ്

പിന്നെയും
ശൂന്യതയില്‍ നിന്ന്
പടപടാ
മിടിക്കണതെങ്ങനാണ്
നീ!

അരുത്
കയ്പ്പെഴുതാം
കനലെഴുതാം
കവിതയെഴുതാന്‍ മാത്രം
പറയല്ലേ പൊന്നേ