Wednesday, October 17, 2012

ജനാലകള്‍ മാത്രമുള്ള മുറി

മുറിക്കകത്തിരുന്നു ഞാന്‍
ഇടനാഴികളിലെ
അനക്കങ്ങള്‍ കേള്‍ക്കുന്നു...
മുറിഞ്ഞു  മുറിഞ്ഞു പോകുന്ന
കാലൊച്ചകള്‍!

പതിഞ്ഞവ പരന്നവ
ഒച്ചയുണ്ടാക്കുന്നവ
മൂര്ച്ചയുള്ളവ
കനത്തവ നേര്‍ത്തവ

എല്ലാം ഒച്ചകള്‍ മാത്രം...
മുഖങ്ങള്‍ക്കു  മുന്നില്‍
വാതിലുകള്‍
അടക്കപ്പെട്ടിരിക്കുന്നു...

ഉള്ളിലെ പുഴുക്കങ്ങളില്‍ നിന്ന്
ജനാലകള്‍ തുറക്കുമ്പോള്‍
അപ്പുറത്തെ  ജനാലകള്‍
അടഞ്ഞു കിടക്കുന്നു...

ജനാലയിലൂടെ ഈ മഴ
എന്നെ പ്രണയിക്കുന്നുവത്രേ...
മഴയിലേക്കിറങ്ങാന്‍
ഇവിടെ  വാതിലുകളില്ലല്ലോ...
മഴ  എന്നിലെക്കിറങ്ങാതെ
മുട്ടി വിളിച്ചു കൊണ്ടേയിരിക്കുന്നു...

എന്തെന്ന് തിരിച്ചറിയാനാവാത്ത
പിറുപിറുപ്പുകളിലൂടെ
ചുമരുകള്‍ക്കപ്പുറം
ആളുകള്‍ സംവദിക്കുന്നു...
ഇണങ്ങുന്നു പിണങ്ങുന്നു
ചിരിക്കുന്നു കരയുന്നു
വീഴുകയും എഴുന്നേല്‍ക്കുകയും
വീണ്ടും വീഴുകയും...

അഴികള്‍ക്കപ്പുറത്തു ആകാശം
പുഞ്ചിരിക്കുകയും
വിതുമ്പി  കരയുകയും
പൂക്കുകയും കായ്ക്കുകയും
കൊഴിയുകയും
കണ്‍ ചിമ്മുകയും തുറക്കുകയും
ചുരുങ്ങുകയും വികസിക്കുകയും
ചെയ്തു കൊണ്ടേ ഇരിക്കുകയും...

ഓര്‍മത്തെറ്റു പോലെ കാറ്റ്
കടന്നു വരുന്നു പോകുന്നു...
ഗന്ധങ്ങള്‍ ശ്വാസം നിറഞ്ഞു കവിഞ്ഞ്
ഒരൊറ്റ നിശ്വാസത്തില്‍
ഒഴിഞ്ഞു പോകുന്നു...

മേല്ക്കൂരകളില്‍
പൊട്ടിയ ചിറകിന്റെ ചോരച്ച പാടുകള്‍
കറുത്തിരിക്കുന്നു...
- Year 2002

No comments:

Post a Comment