Wednesday, October 17, 2012

പഴയ ചില നുറുങ്ങുകള്‍...

ഇത്
ഇത്
വിരലിടറി വീണൊരക്ഷരം
വഴി വിട്ടു നടന്നൊരു വാക്ക്
കൂട് വിട്ടു പറന്നൊരു മനസ്സ്
വിരലില്‍ കുടുക്കാതെ
വഴിയില്‍ തളക്കാതെ
കൂട്ടില്‍ ബന്ധിക്കാതെ
കൂടെ നടക്കാന്‍
നിനക്കാവുമോ?

ഇനി
ഒരു മഷിത്തുള്ളിയില്‍ നീറുന്ന വാക്കും
ഒരു നെടുവീര്‍പ്പിലെന്‍ വേവുന്ന പ്രാണനും
ഒരു തുടം നനവിലെന്‍ അഴലിന്റെയുപ്പും
ഒരു പൊടിക്കാറ്റില്‍ നിറം മാഞ്ഞ സ്വപ്നവും
നെറുകില്‍ തറച്ചോരശാന്തി തന്‍ മുള്‍പ്പൂവില്‍
ഒരു വസന്തം കോര്‍ക്കാന്‍ ഉഴറുന്ന സത്തയും
ഒറ്റ നടപ്പാത നീളവേ
നെഞ്ചില്‍ ഉണരുന്നോരീ
ഓര്‍മ ചെരാതിന്‍ തിളക്കവും...

നിനക്ക്...
മറക്കാനാഗ്രഹിക്കുന്ന ഒരോര്‍മയല്ല
ഓര്‍ക്കാനാഗ്രഹിക്കുന്ന ഒരു മറവിയായിരിക്കട്ടെ
നിനക്ക് ഞാന്‍...

കിനാവ്‌
ഉള്‍നെഞ്ചു വേവുന്ന വേനലില്‍ വേവാതെ
പെരുമഴയില്‍ കുതിരാതെ
പൊടിക്കാറ്റില്‍ ഉലയാതെ
കണ്‍ കോണില്‍ കിനിയുന്നോരിറ്റു കിനാവിനെ
ആഴത്തില്‍ ആത്മാവില്‍
കാത്തു വെക്കാമിനി...

പടിയിറങ്ങുമ്പോള്‍...
പകുതി വാക്കിന്‍മേല്‍
കരള്‍ കൊരുത്തു നാം
പടിയിറങ്ങവേ
പനിച്ച ചുണ്ടിന്മേല്‍
വിറച്ചു നില്‍ക്കുന്നു
പകച്ച നെഞ്ചില്‍
നിന്നൊരു വാക്കിന്‍ കടല്‍!

ശപഥം
എന്റെതായതെല്ലാം നിന്നിലും
നിന്റെതായതെല്ലാം എന്നിലും
നിക്ഷിപ്തമാണെന്നിരിക്കെ
അകലങ്ങള്‍ കല്പ്പിക്കാനുറച്ചുള്ള
ഈ അജ്ഞാതവാസത്തിനര്‍ത്ഥമെന്ത്?
നിന്റെ വെളിപ്പെടുത്തളുകളെന്നിലും
എന്റെ നിശബ്ദത നിന്നിലും
അര്‍ഥം തേടിയൊളിക്കെ
മഴ നൂലിനേക്കാള്‍ ദുര്‍ബലമായ
ശപഥങ്ങളുടെ ഉന്നമെന്ത്?

അച്ഛന്‍
ആധികളുടെ കനലടങ്ങാതെ
അച്ഛന്‍ നീറികൊണ്ടിരുന്നു...
വഴിയോരങ്ങളില്‍ ഇടിച്ചു തകര്‍ന്ന വണ്ടികളും
രാവേറുമ്പോള്‍ നിറം മാറുന്ന
ഭ്രാന്തന്‍ നിഴലുകളും
ഇന്നലത്തെ പത്രത്തിലെ പെണ്‍കുട്ടിയുടെ
ചത്ത്‌ മലച്ച കണ്ണുകളും
അച്ഛന്റെ ഉറക്കം കെടുത്തികൊണ്ടിരുന്നു...

അമ്മ
എന്നിട്ടുമെന്താണമ്മേ
പൊള്ളുന്ന നോവിന്‍ മീതെ
കാഞ്ഞിര നീരു തന്നെ
നീ കുടിച്ചിറക്കുന്നു...
- Years 2002-2003-2004

No comments:

Post a Comment