Wednesday, October 17, 2012

മറ്റെന്തു വഴി

സുഹൃത്തേ
ഞാനെന്റെ നിഴലില്‍ നിന്നും
സ്വതന്ത്രയാവാന്‍
ആഗ്രഹിക്കുന്നു

കൊല്ലുകയോ
കളയുകയോ
എന്ത് വേണമെന്നറിഞ്ഞു കൂടാ!
ഒന്നുറപ്പ്;
അതെനിക്ക് വേണ്ടാ...

'ഒറ്റക്കെന്തേ' എന്നാ ചോദ്യങ്ങള്‍ക്ക്
ഇഷ്ടപ്രകാരമെന്നു പുഞ്ചിരിക്കുമ്പോള്‍
പിറകില്‍ നിന്നത്
പൊട്ടിച്ചിരിക്കുന്നു;
ഞാന്‍ നുണ പറഞ്ഞെന്ന മട്ട്!

ഉത്തരം മുട്ടുന്ന പരാതികള്‍ക്ക്
മറവിയില്‍ അഭയം തേടുമ്പോള്‍
പുച്ഛം പരന്ന മുഖം കോട്ടല്‍;
ഞാന്‍ കള്ളിയെന്ന പോലെ!

ആത്മനിന്ദയുടെ മുള്‍പ്പടര്‍പ്പില്‍
പോറി മുറിയുമ്പോള്‍
പരിഹാസം ചാലിച്ച
സഹതാപത്തിന്റെ തുടുപ്പ്;
കഷ്ടം  എന്നൊരു ചിരി!

ആരവങ്ങളുടെ ലോകത്തു നിന്ന്
പകച്ചു  പിന്മാറുമ്പോള്‍
നിനക്ക് പറഞ്ഞതല്ലെന്നു
മുള്ള് തറഞ്ഞ സാന്ത്വനം;
ഞാന്‍ വെറും പൂജ്യമെന്നു പഴി!

അവരുടെ മൂശകളില്‍
പാകപ്പെടുന്നില്ലെന്നറിഞ്ഞു
അകത്തളങ്ങളിലേക്കു
വലിയുമ്പോള്‍
അതിന്റെ പടര്‍ന്ന ഇരുളിന്
മരണത്തിന്റെ മണം;
ഞാന്‍ ജീവിക്കാനരുതാത്തവളെന്ന പോലെ!

പറയൂ സുഹൃത്തേ
മരണത്തെ ഭയക്കുന്ന
പഴികളെ വെറുക്കുന്ന എനിക്ക്
മറ്റെന്തു വഴി!?
- Year 2002

2 comments: